"ക്ഷമയില്ലാത്തവന്റെ കയ്യിൽ ഇരിക്കുന്ന പണം ക്ഷമയോടെ കാത്തിരിക്കുന്നവന്റെ കയ്യിൽ എത്തിക്കുന്ന സംഭവം ആണ് സ്റ്റോക്ക് മാർക്കറ്റ്." [ ക്രിപ്റ്റോറൻസി ട്രേഡിങ്‌നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ ബ്ലോഗിൽ കയറിമനസിലാക്കാവുന്നതാണ്. ?] www.keralabitcoin.blogspot.in

Friday, 14 February 2025

ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം

 ഡോളറിന്റെ മൂല്യം മാറുന്നത് എങ്ങനെയാണെന്ന് ചോദിച്ചു ഗ്രൂപ്പിൽ ഒരു സുഹൃത്ത് പോസ്റ്റിട്ടിരുന്നത് കണ്ടിരുന്നു.  അപ്പൊ അറിയാത്തവർക്കായി അതൊന്നു ചുരുക്കി പറയാം എന്നു കരുതി. 

ആരാണ് ഈ വില നിശ്ചയിക്കുന്നത്? 

ട്രമ്പ് അണ്ണൻ ആണോ?

പുടിൻ ആണോ?

അതോ ഇല്ലുമിനാറ്റിയോ?

വാ നോക്കാം.

സംഭവം പൂർണ്ണമായും സയൻസ് ഒന്നുമല്ല. ശുദ്ധ എക്കണോമിക്‌സ് ആണ്. പക്ഷെ അത് തിയറി പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടു ഒരു കഥ പോലെ പറഞ്ഞു നോക്കാം. പിടികിട്ടുമോ എന്നു നോക്കൂ

നാട്ടിലെ കൊച്ചു പ്രമാണിയാണ് കൊങ്കിണികാരൻ സൈദാർ സേട്ട്. 

സേട്ടിന് ടൗണിൽ ഹോട്ടൽ ഉണ്ട്. അവിടെ പണിക്ക് നിൽക്കുന്ന രണ്ടു പണിക്കാരും. മൊയ്ദുവും തമിഴൻ മണിയും.  സേട്ടുവിനു ഹോട്ടൽ കൂടാതെ ഒരു തിയേറ്ററും ബാറും പച്ചക്കറിക്കടയും ഉണ്ട്. ഈ മൊയ്ദുവും മണിയും  വാടകക്ക് താമസിക്കുന്നു. ആ വീട് ഉടമയും സേട്ട് തന്നെയാണ്. 

നല്ലവനായ മുതലാളിയായതിനാൽ പണിക്കാർക്ക് രണ്ടുപേർക്കും മാസാമാസം ഇരുപതിനായിരം രൂപാ വെച്ചു ശമ്പളവും എണ്ണികൊടുക്കുന്നു സേട്ട്. 

അങ്ങനെ വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോൾ മണിയുടെ ഭാര്യക്ക് ഒരാഗ്രഹം. കയ്യിലെ നോക്കിയ ഫോണ് മാറ്റി വാട്‌സ്ആപ്പ് ഒക്കെയുള്ള സ്മാർട്ട് ഫോണ് ആക്കണം. പക്ഷെ റൊക്കം കാശില്ല. എന്നാൽ കയ്യിലെ വള വിൽക്കെന്ന് മണി. അമ്പതിനായിരം രൂപ കിട്ടുമെന്ന് ജ്വല്ലറികാരൻ രാമേട്ടൻ പറഞ്ഞു. പക്ഷെ സീതാമ്മക്ക് സ്വർണ്ണം വിൽക്കാൻ മടി. 

രക്ഷകനായി ജംക്ഷണിലെ മൊബൈൽ കടക്കാരൻ ആന്റണി അവതരിച്ചു. റൊക്കമൊന്നും വേണ്ട,  അടവിന് തരാമെന്നു കടക്കാരൻ ആന്റണി. മാസം വെറും ആയിരം രൂപാ മതി. സന്തോഷത്തോടെ മണിയോട് കാര്യം പറഞ്ഞിട്ടും മണിയുടെ മുഖം തെളിയുന്നില്ല. നിങ്ങൾ പോയി സേട്ടിനോട്  ശമ്പളം കൂട്ടിത്തരാൻ പറ എന്ന് സീതമ്മ. ആയിരം പോയിട്ട് നൂറ് മാസം മിച്ചം ഉണ്ടെങ്കിൽ ഞാൻ രണ്ടു സ്മാൾ കൂട്ടി അടിച്ചേനെ എന്നു മണി മനസിൽ മാത്രം പറഞ്ഞു. 

എന്തായാലും പിറ്റേ ദിവസം മുതലാളിയെ കണ്ടപ്പോൾ എക്സ്ട്രാ ഒരിഞ്ച് കൂട്ടി ചിരിച്ച ശേഷം മണി കാര്യം അവതരിപ്പിച്ചു. മണിയുടെ കണ്ണിലെ ആർദ്രഭാവം കണ്ടാണോ  എന്നറിയില്ല സേട്ട് അധികം ഒഴിവുകഴിവ്‌ പറയാതെ കൂട്ടാം എന്നു പറഞ്ഞു. ഇത് കേട്ട് നിന്ന മൊയ്ദുവും വെറും നോട്ടം കൊണ്ടു ആയിരം കൂട്ടിയെടുത്തു.  സ്നേഹം കൊണ്ടല്ല,  അവൻ ചായക്ക് പകരം വേറെ വല്ലതും ആൾക്കാർക്ക് കൊടുത്തു എന്നെ സ്റ്റേഷൻ കേറ്റിക്കും  എന്നു സേട്ടുവിന് അറിയാവുന്നത് കൊണ്ടു മാത്രം. 

ഇപ്പൊ എല്ലാവരും ഹാപ്പി. സെയ്ദുവും മണിയും സീതമ്മയും എല്ലാം.

പക്ഷെ കളികൾ ഇവിടെ തുടങ്ങുകയായി.

ഇവർക്ക് രണ്ടു പേർക്കും രണ്ടായിരം കൊടുത്തു. ഇതേ പോലെ ബാറിൽ എല്ലാവർക്കും ആയിരം കൊടുത്തു. തിയേറ്ററിലും. മൊത്തം സേട്ടിന്റെ വരുമാനത്തിൽ മാസം ഒരു ലക്ഷം രൂപ ഇടിവ്.  പുതിയ ബ്ലാക്ക് താർ അടവടക്കുന്നില്ലേ എന്ന ചോദ്യഭാവത്തിൽ പോർച്ചിൽ കിടന്നു നോക്കി. ടെൻഷനായ സേട്ട് ഫോണെടുത്തു തന്റെ കടകളിലേക്ക് വിളിച്ചു. എല്ലാം പയ്യെ ഒന്നു കൂട്ടിക്കോ എന്ന നിർദേശം എത്തി. അങ്ങനെ പത്തു രൂപയുള്ള വട പന്ത്രണ്ടായി. ബിരിയാണി നൂറ്റമ്പത് മാറി നൂറ്റെഴുപതായി. ബാറിലെ കള്ള് ഇരുന്നൂറ് മാറി മുന്നൂറായി. സിനിമാ ടിക്കറ്റ് നൂറ്റി ഇരുപത് മാറി നൂറ്റി അമ്പതായി. പച്ചക്കറി എല്ലാത്തിനും കിലോക്ക് പത്തു രൂപാ വെച്ചു കേറ്റി. ഇപ്പോ ശരിയായി എന്ന ഭാവത്തിൽ  താർ പുഞ്ചിരിച്ചു. 

പിറ്റേ ദിവസം ശമ്പളം എല്ലാവർക്കും കിട്ടി. പക്ഷെ പ്രശ്നങ്ങൾ തുടങ്ങുകയായി. മണി കാശും കൊണ്ടു വീട്ടിലേക്ക് പോകും വഴി മിനുങ്ങാൻ കയറിയപ്പോൾ പുതിയ മെനു കാർഡ്. വലതു വശത്തു മാത്രം മാറ്റം. തമിഴിൽ എന്തോ മുടിയുടെ പേരും പറഞ്ഞ് മണി കാശെടുത്തു വീശി. ഇറങ്ങി പോകുന്ന വഴി പച്ചക്കറിയും വാങ്ങി. ആഴ്ച തീരാറയപ്പോൾ സീതമ്മയെയും കൂട്ടി പോയി സിനിമയും കണ്ടു. വരുന്ന വഴി രണ്ടു ബിരിയാണിയും കേറ്റി. അതേ, സ്വന്തം കടയിൽ നിന്ന് തന്നെ. രണ്ടു മൂന്ന് ആഴ്ചകൾ കടന്നു പോയി. ആഴ്ചയിൽ ഒരു മിനുങ്ങളും പതിവ് തെറ്റിക്കാതെ മണി തുടർന്നു. മാസം തീരാറായി. എവിടെ ആയിരം എന്നു സീതമ്മ ചോദിച്ചപ്പോൾ പേരിൽ മാത്രം മണിയുള്ള മണി കൈ മലർത്തി. നിങ്ങൾ കുടിച്ചു നശിപ്പിച്ചെന്ന് എകോണോമിക്സ് അറിയാത്ത സീതമ്മ. തന്റെ സ്ഥിരം ക്വാട്ട അല്ലാതെ ഒരു തുള്ളി അടിച്ചില്ലെന്നു കട്ടായം പറഞ്ഞു മണി. ഇതെന്ത് മറിമായമെന്ന് ആകെ തലപുകഞ്ഞു. 

ഫോണ് വാങ്ങൽ എന്തയാലും അങ്ങനെ റദ്ദ് ചെയ്യപ്പെട്ടു.

അങ്ങനെ ആറു മാസം കഴിഞ്ഞു. മണി വീണ്ടും  ചിരിച്ചു. സേട്ട് ആയിരം കൂടി കൂട്ടി. വാഴ നനയുമ്പോൾ ചീര നനയും എന്നു പറഞ്ഞ പോലെ മൊയ്ദുവിനും കിട്ടി. സേട്ടു വീണ്ടും താറിൽ വീട്ടിൽ എത്തി. ഫോണ് കോളുകൾ പാഞ്ഞു. മെനു കാർഡുകൾ പുതിയവ പ്രിന്റ് ചെയ്യപ്പെട്ടു. 

മാസാവസാനം മണിയും സീതമ്മയും വീണ്ടും ഉടക്കി. വർഷങ്ങൾ കടന്നു പോയി. സീതമ്മ ഇന്നും ചീവീടു ശബ്ദത്തിൽ അടിക്കുന്ന റബ്ബർബാന്റിട്ട നോക്കിയാ ഫോണിൽ തന്നെ. ഒരെത്തും പിടിയും കിട്ടാതെ മണിയും. 

അങ്ങനെ അവസാനം വളയെങ്കിൽ വള എന്നും പറഞ്ഞ് സീതമ്മ നടന്നു. സ്വർണ്ണ വില കൂടിയെന്നും പറഞ്ഞ് രാമേട്ടൻ അറുപതിനായിരം രൂപാ കൊടുത്തു. അമ്പത്തിനു പകരം അറുപത് കിട്ടിയ സന്തോഷത്തിൽ സീതമ്മ. 

പക്ഷെ ഫോണ് വാങ്ങാൻ ചെന്നപ്പോൾ പണ്ട് പതിനായിരം പറഞ്ഞ ഫോണിന് ആന്റണി പതിനയ്യായിരം ആക്കി എന്നറിഞ്ഞു സീതമ്മയുടെ മനസു വിഷമിച്ചു. എന്നാലും സീതമ്മ ഫോണ് വാങ്ങി.

കട പൂട്ടി പത്തു മണിക്ക് പോകുമ്പോൾ സേട്ടുവിന്റെ ബാറിലെ എസിയുടെ കുളിർമ്മയിൽ ഒരെണ്ണം അടിച്ചു പോകുന്ന ആന്റണിക്കും ജീവിതച്ചെലവ് കൂടിയല്ലോ. പച്ചക്കറി വാങ്ങുമ്പോൾ തേഞ്ഞു തുടങ്ങിയതും  ഉച്ചക്ക് ബിരിയാണി കഴിക്കാൻ  സേട്ടുവിന്റെ കടയിൽ പോകുമ്പോൾ ഇരുന്നൂറ് ആകുന്നതും പിന്നെ താൻ സഹിക്കണോ എന്നാണ് ആന്റണിയുടെ മനസിലെ  വാദം. 

ഇവിടെ എന്താണ് നടന്നതെന്ന് മനസ്സിലായല്ലോ അല്ലെ.? അതോ സീതമ്മക്ക് കൂട്ടാണോ? 

 നിങ്ങൾ ഇപ്പോൾ കണ്ടതാണ് ഇൻഫ്ലേഷൻ എന്ന പ്രതിഭാസം.

അതായത്  പണത്തിന്റെ മൂല്യം ഊതിവീർപ്പിച്ചുണ്ടക്കുന്ന പരിപാടി.

കഥയിൽ സ്വർണ്ണത്തിനു പകരം ഡോളർ ആക്കി വായിച്ചാൽ ഇൻഡ്യയിൽ ഡോളറിന്റെ മൂല്യം കൂടുന്നതും കുറയുന്നതും പിടികിട്ടും. 

സേട്ട് ആണ് ഗവണ്മെന്റ്.

നാട്ടിൽ ഇപ്പോൾ സ്വർണ്ണത്തിന്റെ വില കുതിച്ചു കയറുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.

നിക്ഷേപങ്ങളിൽ പണം ഇട്ടാൽ ഇരുപതു വർഷം കഴിയുമ്പോൾ ഇരട്ടിക്കും എന്നൊക്കെ പറയുന്നതും ഈ ലോജിക്ക് മാത്രം.യഥാർത്ഥത്തിൽ  അന്ന് കിട്ടുന്ന കാശു കൊണ്ടു ആദ്യം നമ്മൾ  നിക്ഷേപിക്കുന്ന കാശിനു ഇന്ന് എന്തു വാങ്ങാൻ പറ്റുമോ അതൊക്കെ തന്നെയേ അന്നും വാങ്ങാൻ കഴിയൂ എന്നതാണ് സത്യം. അല്ലാതെ ലാഭമൊന്നുമില്ല. ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റും പരിപാടി ഇതു തന്നെ.

കാര്യം പുടിഞ്ഞിതാ.

വാൽക്കഷ്ണം. ഇൻഡ്യയിൽ 1947ൽ ഒരു രൂപ = 1 ഡോളർ ആയിരുന്നു.


No comments:

Post a Comment